സൈലൻറ് വാലിയിൽ നടത്തിയ ചിത്രശലഭ സർവേയിൽ 40 പുതിയ ചിത്രശലഭങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തി. ഇതോടെ ഇവിടെ 220 തരം ചിത്രശലഭങ്ങളുടെ വൈവിധ്യമായി. 2016-ലെ സർവേയിൽ180 ഇനങ്ങളെയാണ് കണ്ടത്. സൈലൻറ്വാലി ദേശീയോദ്യാനത്തിലും കരുതൽ മേഖലകളിലുമായി 22 മുതൽ 25 വരെ വനം വകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നു നടത്തിയ നിരീക്ഷണത്തിൽ ആകെ 203 ഇനങ്ങളെയാണു കണ്ടത്. നീലക്കടുവ (ബ്ലൂ ടൈഗർ), അരളി ശലഭം (ക്രോ) എന്നീ വിഭാഗങ്ങളിലെ ആയിരത്തോളം ചിത്രശലഭങ്ങളെ കണ്ടതാണു പ്രധാന ആകർഷണം. സാധാരണ കാണപ്പെടുന്ന നാരക ശലഭം (കോമൺ മർമൺ) അധികം ദൃശ്യമായില്ല. പശ്ചിമഘട്ടത്തിൽ പ്രധാനമായി കണ്ടുവരുന്ന വനദേവത (മലബാർ ട്രീ നിംഫ്), മലബാർ റോസ് എന്നിവ ഒട്ടേറെയുണ്ട്. ശ്വേതാംബരി (വൈറ്റ് ടഫ്റ്റഡ് റോയൽ) ആദ്യമായി സൈലന്റ്വാലിയിൽ രേഖപ്പെടുത്തി. 2016ലെ സർവേയിൽ കണ്ട തിരുവിതാംകൂർ കരിയില ശലഭം (ട്രാവൻകൂർ ഈവ്നിങ് ബ്രൗൺ) ഇത്തവണയും ദൃശ്യമായി. 18 ക്യാംപുകളിലായി 41 പേരാണു സർവേയിൽ പങ്കെടുത്തത്. നിലമ്പൂർ തെക്ക്, മുക്കാലി മേഖലകളിലെ 2 ക്യാംപുകളിൽ മാത്രം നൂറിലധികം ഇനങ്ങളെ കണ്ടു. ഇത്ര ചിത്രശലഭ വൈവിധ്യം ദൃശ്യമായതു സീസണിലല്ല എന്ന പ്രത്യേകതയുമുണ്ട്.
സൈലന്റ്വാലി വാർഡന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കൺസർവേറ്റർ കെ.കെ. സുനിൽ കുമാർ, അസിസ്റ്റന്റ് വാർഡന്മാരായ വി. അജയഘോഷ്, എ. ആശാലത, കൺസർവേഷൻ ബയോളജിസ്റ്റ് അനുരാജ് ആർ. കൈമൾ, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങളായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ. ചന്ദ്രശേഖരൻ, സി. സുശാന്ത് തുടങ്ങിയവർ സർവേയ്ക്കു നേതൃത്വം നൽകി.